Saturday, November 1, 2014

മറക്കാന്‍ വേണ്ടി മൂന്ന് ഓര്‍മ്മകള്‍!



1.ദോശ

ഓര്‍മ്മകള്‍ രവിയേട്ടന്‍റെ കടയിലെ ദോശ പോലെയാണ്.

എന്നോ വെള്ളത്തിലിട്ടുവച്ച അരിയുടേയും ഉഴുന്നിന്‍റെയും

പുളിച്ച തിരുശേഷിപ്പുകള്‍.


പുളിച്ച് പുളിച്ച്, പൊങ്ങി പൊങ്ങി, തികെട്ടാറാവുമ്പോള്‍

പൊള്ളി കിടക്കുന്ന അനുഭവങ്ങളുടെ മുകളില്‍ ഓര്‍മ്മകള്‍ കോരി ഒഴിക്കും.

അപ്പോള്‍ അതിന്‍റെ പുളി കെട്ട്, ഉണങ്ങി വലിഞ്ഞ്, നോവാന്‍ തുടങ്ങും.



ഇനിയും മനസ്സിന്‍റെ കല്ലില്‍ കിടത്താന്‍ വയ്യാതവുമ്പോള്‍

കടയില്‍ വിശന്ന വയറുമായി വന്നിരിക്കുന്ന ആരുടെയെങ്കിലും

കിണ്ണത്തിലേക്ക് അത് ഇറക്കി വയ്ക്കും.



ഉപ്പ് കൂടിപ്പോയി എന്നോ,

തുളകളുടെ എണ്ണം കുറഞ്ഞു എന്നോ,

കഴിക്കുന്നവര്‍ അഭിപ്രായം പറയും.


എല്ലാവര്‍ക്കും വിളമ്പി, പാത്രമൊഴിയുമ്പോള്‍,

കല്ല്‌ അല്‍പ്പം തണുക്കും!


2. കപ്പ

മറ്റൊരുതരം ഓര്‍മ്മകള്‍ പറമ്പിലെ മരച്ചീനി കണക്കാണ്.

ചിലതിനു കൈപ്പായിരുക്കും,

ചിലത് മധുരിക്കും.

വേറെ ചിലതാവട്ടെ, മധുരിച്ചിട്ട് തുപ്പാനും

കൈച്ചിട്ടു ഇറക്കാനും വയ്യ.


എങ്കിലും കുറെയൊക്കെ നമ്മള്‍ വെയിലത്തിട്ട്‌ ഉണക്കി വയ്ക്കും.

വരാനിരിക്കുന്ന ഏതോ മഴക്കലത്തെ,

ഏതൊക്കെയോ വൈകുന്നേരങ്ങളില്‍ ,

രണ്ട് കാ‍ന്താരി പൊട്ടിച്ചു,

മുക്കി നാവില്‍ വയ്ക്കാന്‍!


3. നീലി

ഓര്‍മ്മകള്‍, പണ്ടേക്കു പണ്ടേ മരിച്ച അനുഭവങ്ങളുടെ

ഇന്നും വേട്ടയാടുന്ന പ്രേതങ്ങളാകുന്നു!


നീട്ടിയ കോമ്പല്ലുകൊണ്ട് ജീവിതത്തിന്‍റെ ചുടുചോര

ഈമ്പിക്കുടിച്ചു ജീവിക്കുന്ന

രക്ത രക്ഷസ്സുകള്‍!


ഓട്ട വീണ പാത്രത്തിലെ വെള്ളം പോലെ,

അവയുടെ കോമ്പല്ലാഴ്ത്തിയ സുഷിരങ്ങളില്‍ നിന്ന്

ജീവിതം ഒലിച്ചു പോവുന്നത് കണ്ട് അവ ചിരിക്കുന്നുണ്ടാവണം.


 സൂര്യനെ മുക്കി കൊന്നതിനുശേഷമുള്ള സന്ധ്യകളിലും,

അര്‍ദ്ധരാത്രി പന്ത്രണ്ടു മണികളിലും,

നിലാവുകോരിയൊഴിച്ച വെള്ളിയാഴ്ചകളിലും,


വെള്ള സാരിയുടുത്ത്, പനങ്കുല അഴിച്ചിട്ട്,

ആകാശത്തിലേക്ക് കൈകള്‍ നീട്ടിയ ഏഴിലം പാലക്കരികില്‍

ചുണ്ണാമ്പ് ചോദിച്ച് നില്‍ക്കുന്ന കള്ളിയങ്കാട്ടു നീലികള്‍, വിഷാദഹാരികള്‍!


4. മറവി

മറവി ഒരു അനുഗ്രഹമാണെന്ന് ആരോ,

മറവി ശൂന്യതയാണെന്ന് മാറ്റൊലി.

ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലെ

ചെറിയൊരിടത്തില്‍ ബോധം എന്നെ തേടുന്നു..


ഓര്‍മ്മകള്‍ വെട്ടി മൂടിയ ശവക്കുഴിക്കു മുകളില്‍ -

കനം വെച്ചു നിന്ന ശൂന്യതയില്‍, ഒരിക്കല്‍-

മുക്കി കൊന്നതാണ് ഞാന്‍ എന്നെത്തന്നെ.


ഓര്‍മ്മകളെ കൊന്നിട്ട്, വിസ്മൃതിയില്‍ തേടുന്നു ഞാന്‍,

പണ്ടെന്നോ മറന്നുപോയോരെന്‍ ഓര്‍മ്മകളെ...

കാവിലെ പൂരത്തിന് കൂട്ടം തെറ്റിപ്പോയ എന്നെത്തന്നെ.





  

Tuesday, October 7, 2014

ഉത്തരം അറിയാത്ത ചോദ്യങ്ങള്‍



അവളോട്‌;

അവളോട്‌ സംസാരിക്കുമ്പോള്‍ മാത്രം,

ഞാന്‍ ഒന്നുമല്ലെന്ന് എന്‍റെ മനസ്സ് പറയും.



ഇതുവരെ വായിച്ച

കാഫ്കയും കേമുവും സാര്‍ത്രുo,

നീച്ചേയും ഹോക്കിങ്ങും,

നെരൂദയും റൂമിയും,

എന്നില്‍ നിന്ന് ഒളിച്ചോടും.


അവള്‍ വായിക്കുന്ന,

അവള്‍ അഭിരമിക്കുന്ന,

പേരറിയാത്ത,

മീശവച്ച, താടി വച്ച, പൂച്ചക്കണ്ണുള്ള,

ഏതൊക്കെയോ എഴുത്തുകാര്‍ എന്നെ അത്ഭുതപ്പെടുത്തും.


ഒറ്റയ്ക്ക് ലോകം കാണാന്‍ ഇറങ്ങിയ

മലയാളി ക്രിസ്ത്യാനി യുവാവും

സൈക്കിളില്‍  ഭാരതം ചുറ്റുന്ന സുമുഖും

എഴുതി അവളെ കരയിച്ച അജിത്തും

എന്നെ നോക്കി കൊഞ്ഞലം കുത്തും.

എന്നെ അസൂയക്കാരനാക്കും.

എന്നെ നോക്കി "നീ ആരാ?" എന്ന് ചോദിക്കും.


വഴിയില്‍ നമ്മെ കടന്നു പോവുന്ന അനേകം ആളുകളില്‍ ഒരാള്‍.

മുംബൈ ലോക്കല്‍ ട്രെയിനിലെ ഒരു യാത്രക്കാരന്‍.

പൂരപ്പറമ്പിലെ ഒരു കാണി.

പേരറിയാത്ത, കണ്ടിട്ടില്ലാത്ത, ഏതോ ഒരു മനുഷ്യന്‍.

ഞാന്‍.




(അല്ലാ, ഞാനൊന്നു ചോദിക്കട്ടെ? ഒന്നുമാവാതെ, ഒന്നും നേടാതെ,

ഈ ലോകത്തിലെ കോടാനു കോടി സാധാരണ മനുഷ്യരെ പോലെ ജീവിക്കുന്നത് ഒരു കുറ്റമാണോ...?

പ്രശസ്ഥനായില്ലെങ്കില്‍ എന്‍റെ ജീവിതം വെറുതെയാവുമോ..? )



Sunday, August 10, 2014

വിലയില്ലാത്ത ഞാന്‍


അവളുടെ രണ്ടുതുള്ളി കണ്ണീരിന് 

കൊടുത്ത വിലയാണ് 

എന്‍റെ ജീവിതം!

Friday, January 10, 2014

ഒരു ചോദ്യം





രണ്ടുപേര്‍ പ്രാവിനെ വളര്‍ത്തിയിരുന്നെന്നു വിചാരിക്കുക..

ഒരാള്‍ കൂട്ടിലിട്ടു വളര്‍ത്തി..

മറ്റെയാള്‍ അതിനെ ഇഷ്ടം പോലെ വിട്ടു;

എങ്കിലും അത് അയാളുടെ അടുത്തുതന്നെ പാറിക്കളിച്ചുകൊണ്ട് നടന്നു..


പക്ഷെ ഒരുദിവസം പറന്നുപോയ പ്രാവ് തിരിച്ചുവന്നില്ല..

സ്വാതന്ത്രൃം കൊടുക്കാതെ കൂട്ടിലിട്ടു വളര്‍ത്തി എന്നതാണോ,

സ്വാതന്ത്രൃം കൊടുത്തതുകൊണ്ട്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു

എന്നതാണോ ഏറ്റവും വലിയ ദുഃഖം?





Monday, January 6, 2014

മുറിവ്



ഹൃദയം മുറിഞ്ഞപ്പോള്‍
ഒഴുകിയത് കണ്ണുനീര്!